സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, January 15, 2015

പുതിയ നഗരസഭകള്‍ക്ക് മന്ത്രിസഭാ അംഗീകാരം

സംസ്ഥാനം അതിവേഗം ഒരു നഗരമായി വളരുകയാണ്. 60 മുനിസിപ്പാലിറ്റികളും അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുമാണ് നമുക്കുള്ളതെങ്കിലും ജനസംഖ്യയുടെ പകുതി ശതമാനം നഗരവാസികളാണ്. അതായത്, നഗരസ്വഭാവമുള്ള പ്രദേശങ്ങള്‍ കൂടിക്കൂടി വരുന്നു. ഇത്തരത്തില്‍ നഗരസ്വഭാവം കൈവരിച്ച 28 നഗരങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളെ നഗരസഭകളാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നഗരവ്യാപനത്തിന്റെ വേഗം കൂടുതലുള്ള കണ്ണൂര്‍ പുതിയ മുനിസിപ്പല്‍ കോര്‍പ്പറേഷനായി മാറും.
പള്ളിക്കുന്ന്, പുഴാതി, എടക്കാട്, എളയാവൂര്‍, ചേലോറ ഗ്രാമപഞ്ചായത്തുകളും കണ്ണൂര്‍ നഗരസഭയും ചേര്‍ന്നാണ് പുതിയ കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രൂപപ്പെടുന്നത്. കൊട്ടാരക്കര, ഏറ്റുമാനൂര്‍, പട്ടാമ്പി, വളാഞ്ചേരി, പരപ്പനങ്ങാടി, പയ്യോളി, പന്തളം, പിറവം, വടക്കാഞ്ചേരിയും മുണ്ടത്തിക്കോടും ചേര്‍ന്ന്, കൊണ്ടോട്ടി, താനൂര്‍, കൊടുവള്ളി, മുക്കം, ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട്, രാമനാട്ടുകരയും ഫറോക്കും ചേര്‍ന്ന്, കീഴൂര്‍ ചാവശേരി, മാനന്തവാടി, ഈരാറ്റുപേട്ട, കട്ടപ്പന, കൂത്താട്ടുകുളം, പാനൂര്‍, ഹരിപ്പാട് എന്നീ നഗരങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ നഗരസഭകളാവും. ചെറുവണ്ണൂര്‍-നല്ലളം, ബേപ്പൂര്‍, ഏലത്തൂര്‍-തലക്കളത്തൂര്‍, കഴക്കൂട്ടം, ആന്തൂര്‍ എന്നീ പ്രദേശങ്ങളും നഗരസഭകളാവും. നഗരങ്ങളെ ചിട്ടയായി വേഗത്തില്‍ വളര്‍ത്താന്‍ പുതിയ നഗരസഭകളുടെ രൂപവല്‍ക്കരണം സഹായകരമാവും. ഇനി സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 87 മുനസിപ്പാലിറ്റികളുമാണ് ഉണ്ടാവുക

Saturday, January 3, 2015



ബജറ്റില്‍ പരിഗണനയുണ്ടാവുമെന്ന് നഖ്‌വി

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ന്യൂനപക്ഷ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. അതേസമയം മികച്ച പ്രവര്‍ത്തനം നടത്തുമ്പോള്‍ കുറച്ചുഫണ്ട് മാത്രമേ കേന്ദ്രം നല്‍കുന്നുള്ളൂവെന്ന ആക്ഷേപം പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവര്‍ത്തന മികവിനുള്ള ബോണസ് ആയി അടുത്ത ബജറ്റില്‍ തുകയുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് എന്നത് ഫണ്ട് കുറയുവാന്‍ കാരണമാവില്ലെന്ന് നഖ്്‌വി പറഞ്ഞു. പ്രായോഗികമാവുന്ന പദ്ധതികളുടെ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കോഷര്‍ഷിപ്പിന് അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കാന്‍ സാധിക്കാത്ത സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ കേരളത്തില്‍നിന്ന് ആദ്യഘട്ടത്തില്‍ പരിഗണിക്കേണ്ട പട്ടികയ്ക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആവശ്യമായ പദ്ധതി വിഹിതം കേന്ദ്രബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ജിഎഡി സെക്രട്ടറി ജ്യോതിലാല്‍, ഡയറക്ടര്‍ ഡോ. നസീര്‍ എന്നിവരും ചര്‍ച്ചകളിലുണ്ടായിരുന്നു. തെലുങ്കാന ഉപ മുഖ്യമന്ത്രി മഹമൂദ് അലി ഖാനും സൗഹൃദ സംഭാഷണത്തിനായി എത്തിയിരുന്നു.