സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, October 31, 2013

മുഖ്യമന്ത്രിക്ക് ആശംസകള്‍ ....

എല്ലാം ജനങ്ങളില്‍ അര്‍പ്പിക്കുന്ന നേതാവ്. അവരുടെ സങ്കടങ്ങളില്‍ സ്നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തുന്ന ഭരണാധികാരി. നൂറും ആയിരവും പതിനായിരവും പരാതികള്‍ നിന്ന നില്‍പ്പില്‍ പരിഹരിക്കാന്‍ മിടുക്കുള്ള നായകന്‍ . എത്ര തിരിക്കിലും ഓരോരുത്തര്‍ക്കും വ്യക്തിശ്രദ്ധ നല്‍കുന്ന പൊതുപ്രവര്‍ത്തകന്‍ .
ജനകീയ പ്രശ്നങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ ജീവിതം. അവരുടെ ക്ഷേമമാണ് ശ്വാസവായു. വാക്കിലും പ്രവര്‍ത്തിയിലും അന്തരമില്ല. ഓരോ ബുധനാഴ്ചകളിലും ഓരോരോ പദ്ധതികളാണ് അദ്ദേഹം ആവശ്യപ്പെടുക. ആയിരം കാര്യങ്ങള്‍ ചെയ്തുകൂട്ടണമെന്നാണ് മോഹം. അതില്‍ ചിലതിലൊക്കെ വീഴ്ച പറ്റാം. അത് തിരുത്താനാവും. എന്നാല്‍ വേഗത്തില്‍ നടപ്പാവുന്ന പദ്ധതികള്‍കൊണ്ട് ജനലക്ഷങ്ങളുടെ കണ്ണീരൊപ്പാനാവുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകള്‍ .അത്രയൊന്നും സുഖകരമല്ലാത്ത മുന്നണി രാഷ്ട്രീയത്തില്‍ വേറിട്ട അനുഭവമാണ് ഉമ്മന്‍ചാണ്ടി. വര്‍ത്തമാന കാലത്തെ രാഷ്ട്രീയത്തിന് നന്‍മയുടെ പ്രതീകമായി ഒരു ജനനായകന്‍ . രാഷ്ട്രീയ വിവാദങ്ങളില്‍ വീണുപോവാതെ, കരിങ്കൊടിയില്‍ മുഖം കറുക്കാതെ, കല്ലേറിലും പരുക്കേല്‍ക്കാതെ ക്ഷമയുടെ, സഹിഷ്ണുതയുടെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ച് ഏഴു പതിറ്റാണ്ട്.
നിവേദനങ്ങളും പരാതികളുമില്ലാതെ നമ്മുടെ മുഖ്യമന്ത്രിയില്ല. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാതെ ദിനരാത്രങ്ങളില്ല. പരിഹാരത്തിന് പരിശ്രമങ്ങളില്ലാതെ ഉറക്കവുമില്ല. അധികാരത്തിന്റെ അവസരത്തെ പാവങ്ങളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തുന്ന ഉമ്മന്‍ചാണ്ടി കേരളത്തിന്റെ ചരിത്രത്തില്‍ ധന്യമായ ഏടുകളാണ് എഴുതിച്ചേര്‍ക്കുന്നത്. ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത ജനസമ്മതിയാണ് അദ്ദേഹത്തിന്റെ വിജയം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വന്ന് യുവജന രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് എഴുപതില്‍ മുഖ്യമന്ത്രിയായി സേവനം. കേരളത്തിന്റെ അഭിമാനമാണ് ഉമ്മന്‍ചാണ്ടി. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമാവാന്‍ , സംസ്ഥാനത്തിന്റെ വികസനത്തിന് അടിവരയിടാന്‍ ഇനിയും ഏറെക്കാലം അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് എഴുപതിന്റെ ഈ സുദിനത്തില്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

Sunday, October 27, 2013

ഈ കല്ലേറ് ജനാധിപത്യത്തിനുനേരെ.....

വിനാശകാലേ വിപരീതബുദ്ധി
അല്ലാതെ മറ്റൊന്നും പറയേണ്ടതില്ല. നാളിതുവരെ സമരങ്ങള്‍ പരാജയപ്പെടുത്തിയത് സര്‍ക്കാരല്ല, ജനങ്ങളാണ്. കുടില്‍കെട്ടിയും അടുപ്പുകൂട്ടിയും സെക്രട്ടറിയറ്റ് വളഞ്ഞും നടത്തിയ സമരങ്ങളൊക്കെ ജനങ്ങളാണ് പൊളിച്ചത്. നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കാന്‍ രണ്ടാമതും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് അമര്‍ഷം. സങ്കടങ്ങള്‍ സര്‍ക്കാരിന് മുന്നിലെത്തിക്കുന്നവരെ ദുരിതത്തിലാക്കാനായിരുന്നു ഇപ്പോഴത്തെ പ്രക്ഷോഭം. ഈ സ്ഥിതി തുടര്‍ന്നാല്‍ ജനം നേരിട്ട് ഇറങ്ങുമെന്ന് സിപിഎം തിരിച്ചറിഞ്ഞു. അതാണ് അക്രമത്തിന് നേതൃത്വം നല്‍കാന്‍ ആ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് പറ്റിയ മുറിവ് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുടെ അടയാളമാണ്. വൈരുധ്യാത്മക സമരമാര്‍ഗം. അതാണ് പുതിയ രീതി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ത്തി രൂപപ്പെട്ടതുമുതല്‍ സമരത്തിന്റെ ജനാധിപത്യം സിപിഎം പഠിച്ചിട്ടില്ല. ആശയത്തെ ആശയംകൊണ്ടും പ്രത്യയശാസ്ത്രത്തെ പ്രത്യയശാസ്ത്രംകൊണ്ടും ഭരണത്തെ പ്രതിപക്ഷ ധര്‍മ്മംകൊണ്ടും നേരിടാന്‍ ഇനിയുള്ള കാലം കഴിയില്ലെന്ന ആത്മബോധമാണ് അക്രമത്തിലേക്ക് നയിച്ചത്. പൊലീസിന് നേരെ കല്ലെറിഞ്ഞും പൊതുമുതല്‍ നശിപ്പിച്ചും നടത്തിയ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രിയെ ദേഹോപദ്രവം ഏല്‍പ്പിക്കാമെന്നും വകവരുത്താമെന്നുമാണ് തീരുമാനമെങ്കില്‍ ആത്മഹത്യക്കൊരുങ്ങിയ ഭീരുവിന്റെ മുഖമാണ് സിപിഎമ്മിന് ചേരുക. കേരള ജനതയില്‍ വികസനത്തിന്റെ, ക്ഷേമപദ്ധതികളുടെ നായകത്വം വഹിക്കുന്ന മുഖ്യമന്ത്രിയെ കല്ലെറിയുമ്പോള്‍ നോവുന്നത് ഒരു ജനതക്കാണെന്ന് മറക്കാതിരിക്കുക
Minister for urban affairs Manjalamkuzhi Ali and Health minister V.S. Sivakumar visit sewage treatment plant at Muttathara near Thiruvananthapuram on Saturday.