സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, December 12, 2013

പ്ളാസ്റ്റിക്കുകള്‍ ഇനി റോഡില്‍ ...പദ്ധതി ഉദ്ഘാടനം 20ന് കൊച്ചിയില്‍

സംസ്ഥാനത്ത് പ്ളാസ്റ്റിക് വെല്ലുവിളി പരിഹരിക്കാന്‍ നടപടി വരുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ് ടാര്‍ ചെയ്യുന്നതിന് പ്ളാസ്റ്റിക് ഉപയോഗിക്കാന്‍ തീരുമാനിച്ചു. 20ന് കൊച്ചിയില്‍ പാലച്ചോട്-നിലംപതിഞ്ഞി റോഡ് ടാറിങ്ങിന് പ്ളാസ്റ്റിക് ഉപയോഗിക്കുന്നതോടെ ഈ പദ്ധതിക്ക് ഔദ്യോഗികമായ തുടക്കമാവും.
സര്‍ക്കാര്‍ പുതുതായി രൂപവല്‍ക്കരിച്ച ക്ളീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ എല്ലാ നഗരസഭകളിലും പ്ളാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റുകള്‍ തുടങ്ങാനും തീരുമാനിച്ചു. ആദ്യം നഗരസഭകളില്‍ തുടങ്ങും. പിന്നെ ബ്ളോക്ക് പഞ്ചായത്തുകളില്‍ . കുടുംബശ്രീ ഉള്‍പ്പടെയുള്ള പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ പ്ളാസ്റ്റിക് ശേഖരിക്കും. ഷ്രെഡ് ചെയ്ത പ്ളാസ്റ്റിക് നിശ്ചിത തുകക്ക് ക്ളീന്‍ കേരള കമ്പനി വാങ്ങി പൊതുമരാമത്ത് വകുപ്പിനും നഗരസഭകള്‍ക്കും കൈമാറും. സംസ്ഥാനത്തെ വലിയ വെല്ലുവിളിക്ക് ഏറെക്കുറെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം കൊച്ചിയിലെ രവിപുരം പ്ളാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റും ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റും സന്ദര്‍ശിച്ചു. ഏതാണ്ട് 35 ടണ്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു. ലെതര്‍ , റബ്ബര്‍ തുടങ്ങിയവയെല്ലാമുണ്ട്. പരമാവധി പ്ളാസ്റ്റിക്കുകള്‍ ഉപയോഗപ്പെടുത്തണം.
 എന്തായാലും സംസ്ഥാനത്താകെ പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കാനും ടാറിങ്ങിന് ഉപയോഗിക്കാനും തുടങ്ങുകയാണ്.  ഈ യജ്ഞത്തില്‍ എല്ലാവരും അവരുടെതായ പങ്കാളിത്തം ഉറപ്പാക്കണം. പ്രകൃതിയെ രക്ഷിക്കാനുള്ള നമ്മുടെ ബാധ്യത നിറവേറ്റാന്‍ ഒപ്പം നില്‍ക്കുമല്ലോ

Saturday, December 7, 2013

നിറമനസ്സോടെ സ്നേഹപൂര്‍വ്വം...

ഏറെനാളായി വിചാരിക്കുന്നു, അന്നത്തെ വഴികളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ . വോട്ടുനല്‍കി വിജയിപ്പിച്ചവരെ നേരില്‍ കാണണം. അന്നുകണ്ട അതേ വീട്ടിലിരുന്ന് അവരെ കേള്‍ക്കുകയും വേണം. ഇപ്പോള്‍‌ ഉത്തരവാദിത്തങ്ങളുടെ പകുതി വര്‍ഷം കഴിഞ്ഞു. രണ്ടര വര്‍ഷം മുമ്പ് വോട്ടഭ്യര്‍ത്ഥിച്ച് ചെന്നപ്പോള്‍ ഓരോ പ്രദേശത്തിനും ഓരോരോ ആവശ്യങ്ങളുണ്ടായിരുന്നു. ആ പട്ടികയില്‍ പ്രധാനപ്പെട്ടവയെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതില്‍ അഭിമാനമുണ്ട്. ഇനിയെന്താണ് വേണ്ടതെന്ന് ചോദിച്ചറിയണം. നേടിയെടുക്കാന്‍ പരമാവധി പരിശ്രമിക്കണം. അതിനായി ഓരോ പ്രദേശത്തും നടപ്പാക്കി വരുന്ന പദ്ധതികളുടെ വിവരങ്ങളടങ്ങിയ കൈപ്പുസ്തകവുമായി ഞങ്ങള്‍ കടന്നുചെന്നു. വികസന വര്‍ത്തമാനങ്ങളുമായി ഒരു പര്യടനം. 'സ്നേഹസംഗമ' മെന്ന പേരില്‍ മണ്ഡലമാകെ മുഖാമുഖം.
 തെരഞ്ഞെടുപ്പിന്റെ നിഴലിലല്ലാതെ ജനങ്ങളുമായി സംവദിച്ചു. നവംബര്‍ 15 മുതല്‍ 30 വരെ. ആലിപ്പറമ്പിലെ ആനമങ്ങാടുനിന്ന് തുടങ്ങി താഴേക്കോട് പഞ്ചായത്തിലെ പുത്തൂരില്‍ അവസാനിക്കുമ്പോള്‍ ഞാന്‍ പഠിച്ചത്  ഒട്ടേറെ പാഠങ്ങള്‍ . 200ലധികം കുടുംബ സദസ്സുകളിലായി 50,000 ലേറെ പേരെ നേരില്‍ കണ്ടു, കേട്ടു. രണ്ടര വര്‍ഷംകൊണ്ട് നടപ്പാക്കിയ 325 കോടി രൂപയുടെ വികസന പദ്ധതികള്‍ സഹപ്രവര്‍ത്തകര്‍ വിശദീകരിച്ചു. ശുദ്ധജലവും പാലവും റോഡുകളും കെട്ടിടങ്ങളും തുടങ്ങി നേട്ടങ്ങളുടെ പുതിയ അടയാളങ്ങള്‍ അവര്‍ നിരത്തി. വെറുതെ പറയുകയല്ലെന്ന് തെളിയിക്കാന്‍ രേഖകളും നല്‍കി. ഇനിയെന്താണ് വേണ്ടതെന്ന് ചോദിച്ചു.  ഈ വരവും ഇത്തരം ചോദ്യവും ആ മുഖങ്ങളില്‍ അത്ഭുതം വിരിയിച്ചു. അവരുടെ ആവശ്യങ്ങളെല്ലാം എഴുതിവാങ്ങി. വികസനപരവും വ്യക്തിപരവുമായ 2000 ലധികം അപേക്ഷകള്‍ .  എല്ലാം പരിശോധിച്ചുവരുന്നു. സര്‍ക്കാരില്‍നിന്ന് ലഭിക്കാവുന്നതെല്ലാം വേഗത്തില്‍ എത്തിക്കും. വികസന പദ്ധതികള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ പണം കണ്ടെത്തും. അനുമതി ലഭിച്ച പദ്ധതികള്‍ പൂര്‍ത്തിയാവുമ്പോള്‍ തന്നെ മണ്ഡലത്തിന്റെ മുഖച്ഛായ മാറും.
  പകുതി കാലം പൂര്‍ത്തിയാവുമ്പോള്‍ സമ്പൂര്‍ണ്ണ മണ്ഡലപര്യടനം എനിക്കും വേറിട്ട അനുഭവമായി. ഓരോ വീട്ടുമുറ്റങ്ങളിലും ഓരോരോ കാഴ്ചകള്‍ . പലതും ഒരിക്കല്‍പോലും മാഞ്ഞുപോവാത്തവയും. വിവരങ്ങളന്വേഷിച്ച് അങ്ങോട്ടുചെന്നതിന്റെ സന്തോഷമായിരുന്നു നാട്ടുകാരില്‍ . ഉറ്റമിത്രത്തെ പോലെ അവര്‍ സ്വീകരിച്ചു. അവരുടെ കാര്യങ്ങള്‍ നോക്കുന്ന മകനായി, സഹോദരനായി, സുഹൃത്തായി കൊണ്ടുനടന്നു. ഇളനീരും ചായയും പായസവും തന്നു. വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വയോധികരുടെ സ്നേഹപ്രകടനങ്ങള്‍ മനസ്സില്‍ നൊമ്പരങ്ങളായി. പ്രാര്‍ത്ഥിച്ചും അനുഗ്രഹിച്ചും അവര്‍ സന്തോഷം പങ്കിട്ടു. വികാരനിര്‍ഭരമായിരുന്നു പലതും.ദൈന്യതയുടെ കാഴ്ചകള്‍ കണ്ണുനിറച്ചു. നീറ്റലായി നെഞ്ചില്‍കൊണ്ടു. വികസന പദ്ധതികള്‍ നാട്ടിലെത്തിയതിന്റെ നന്ദിയായിരുന്നു ചിലര്‍ക്ക്. ആനുകൂല്യങ്ങള്‍ ആദ്യമായി പടികയറിയതിന്റെ പുഞ്ചിരികള്‍ . രോഗവും വാര്‍ധക്യവും ഒറ്റപ്പെടുത്തിയതിന്റെ വേദനകള്‍ കണ്ടു. സ്നേഹസംഗമയാത്രയില്‍ അനുഭവങ്ങളുടെ തുലാഭാരം സുഖദുഖങ്ങളില്‍ പപ്പാതിയായി നിന്നു. ഈ അനുഭവങ്ങളെല്ലാം പൊതുപ്രവര്‍ത്തനത്തിന്റെ സൌഭാഗ്യമായി ഞാന്‍ കാണുകയാണ്.
 ആവലാതികളുണ്ടായിരുന്നു. കൂടുതലും വ്യക്തിപരമായ ആനുകൂല്യങ്ങള്‍ . തുടക്കംമുതല്‍തന്നെ  രോഗികള്‍ക്കുള്ള ചികില്‍സാ ധനസഹായം പരമാവധി എത്തിക്കാന്‍ പരിശ്രമിച്ചിരുന്നു. നേരത്തെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ചവക്കെല്ലാം തീര്‍പ്പുണ്ടാക്കി. രണ്ടര വര്‍ഷത്തിനിടെ 1.75 കോടിയിലധികം രൂപ ഈയിനത്തില്‍ നല്‍കി. ജനസമ്പര്‍ക്കപരിപാടിയുടെ പേരില്‍ നാട്ടുകാരെ പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നതിന് പകരം അവരെ കാണാന്‍ അങ്ങോട്ടുചെന്നപ്പോള്‍ ചിത്രം പിന്നെയും മാറി. കൂരകളില്‍ സര്‍ക്കാര്‍ സഹായമറിയാതെ ഒരുപാടു പേര്‍ . പെന്‍ഷനുകളും ക്ഷേമപദ്ധതികളും സഹായങ്ങളുമറിയാതെ ദുരിതംതിന്നുകയാണ് പലരും. അര്‍ഹമായ സഹായങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ലങ്കില്‍ എന്ത് ജനസേവനം. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഇത്രയധികം ക്ഷേമപദ്ധതികള്‍ കൊണ്ടുവന്ന മറ്റൊരു സര്‍ക്കാരില്ല. സൂക്ഷ്മമായി നിരീക്ഷിച്ച് അര്‍ഹരിലെല്ലാം ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ പരമാവധി പരിശ്രമിച്ച പെരിന്തല്‍മണ്ണയിലെ സ്ഥിതി ഇതാണെങ്കില്‍ സംസ്ഥാനത്തെ മുക്കിലും മൂലയിലും ഇനിയെത്ര ലക്ഷങ്ങള്‍ സഹായത്തിനായി കണ്ണീരൊഴുക്കുന്നുണ്ടാവും. നിരുത്തരവാദത്തിന്റെ സാക്ഷ്യപത്രങ്ങളാണവര്‍ .  അജ്ഞതകൊണ്ട് ഒരാനുകൂല്യവും ആര്‍ക്കും നഷ്ടമാവരുത്. അത് രാഷ്ട്രീയകക്ഷികളുടെയും പൊതുപ്രവര്‍ത്തകരുടെയും പ്രാഥമിക കര്‍ത്തവ്യമാണെന്ന് ഓര്‍മ്മിപ്പിക്കാതെ വയ്യ.
 52,000 വീടുകളുണ്ട് മണ്ഡലത്തില്‍ . എല്ലാ വീടുകളും കയറിയിറങ്ങുക അപ്രായോഗികമാണ്. എന്നാല്‍ മിക്കവാറും കുടുംബങ്ങള്‍ സ്നേഹസംഗമത്തിലേക്ക് വന്നുവെന്നാണ് വിചാരിക്കുന്നത്. എല്ലാവരെയും കാണാനും സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷം. എല്ലാ നല്ലവാക്കുകള്‍ക്കും നന്ദിയുണ്ട്. രണ്ടാഴ്ചക്കാലത്തെ സ്നേഹയാത്രയെ നയിച്ച മുന്‍മന്ത്രി നാലകത്ത് സൂപ്പി, എ.കെ. നാസര്‍ , സേതുവേട്ടന്‍ , സി. അബൂബക്കര്‍ ഹാജി, ശീലത്ത് വീരാന്‍കുട്ടി, വി. ബാബുരാജ് തുടങ്ങി ഒട്ടേറെ പേര്‍ . പ്രചരണത്തിനായി അധ്വാനിച്ച പ്രവര്‍ത്തകര്‍ . കുടുംബസദസ്സുകള്‍ വിജയിപ്പിക്കാനായി പ്രയത്നിച്ച സഹപ്രവര്‍ത്തകര്‍ . വികസന വര്‍ത്തമാനങ്ങള്‍ വിവരിച്ചവര്‍ . സ്നേഹപൂര്‍വ്വമായ സ്വീകരണമൊരുക്കിയവര്‍ . എല്ലാറ്റിനുമുപരിയായി നേരില്‍ കാണാനെത്തിയ പ്രിയപ്പെട്ട നാട്ടുകാര്‍ , കാരണവന്‍മാര്‍ , രോഗികള്‍ .. എല്ലാവര്‍ക്കും സ്നേഹാഭിവാദ്യങ്ങള്‍ . നിങ്ങളുടെ വര്‍ത്തമാനങ്ങളാണ് എന്റെ ചിന്ത. നിങ്ങളുന്നയിച്ച ആവശ്യങ്ങളിലേക്കാണ് ശ്രദ്ധ. അവ പൂര്‍ത്തിയാവുന്നതുവരെ കര്‍മ്മനിരതരാണ് നമ്മള്‍ .