സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Friday, August 16, 2013

വിദ്യാഭ്യാസത്തോടൊപ്പം സൈനിക പരിശീലനം നല്‍കണം

കോഴിക്കോട്
വിദ്യാഭ്യാസത്തോടൊപ്പം സൈനിക പരിശീലനം നല്‍കുന്നത് അച്ചടക്കവും അര്‍പ്പണ ബോധവുമുള്ള സമൂഹത്തെ സൃഷ്ടിക്കിക്കാന്‍ വഴിയൊരുക്കുമെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. 67-ാം സ്വാതന്ത്ര്യദിനത്തില്‍ കോഴിക്കോട് ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
 ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകള്‍ ലോകത്തില്‍ ഏറ്റവും മികച്ചതാണ്. ഈ സേനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. അച്ചടക്കമുള്ള സമൂഹമാണ് രാജ്യത്തിന്റെ ശക്തി. രാജ്യസ്നേഹവും സാമൂഹ്യ പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കാന്‍ ഇതിലൂടെ കഴിയും. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് പരസ്പര സമ്പര്‍ക്കവും നീതിപൂര്‍വ്വമായ പരിഹാരവുമാണ് നാം ആഗ്രഹിക്കുന്നത്. രാജ്യത്തിന് മുറിവേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കുകയുമില്ല. െഎഎന്‍എസ് വിക്രാന്ത് എന്ന ആദ്യ വിമാന വാഹിനിക്കപ്പല്‍  കഴിഞ്ഞദിവസം പ്രവര്‍ത്തന ക്ഷമമായതോടെ ലോകരാജ്യങ്ങളുടെ ശ്രദ്ധ ഒരിക്കല്‍ കൂടി നമ്മുടെ മേല്‍ പതിഞ്ഞു. സമാനതകളില്ലാത്ത നേട്ടങ്ങളാണ് ഓരോ രംഗത്തും നാം കൈവരിക്കുന്നത്.
 നമ്മുടെ സാമ്പത്തിക വ്യവസ്ഥിതിക്ക് പ്രവാസികളോടാണ് കടപ്പാട്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
 കരുതലും വികസനവുമാണ് നമ്മുടെ മുദ്രാവാക്യം. ഓരോ കുടുംബത്തിന്റെയും ജീവിതാവസ്ഥ അറിയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. അതിലേക്കുള്ള വഴിയായിരുന്നു ജനസമ്പര്‍ക്കപരിപാടി. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ മുഖം സര്‍ക്കാര്‍ നേരില്‍കണ്ടു. തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രത്യേക പദ്ധതികളുണ്ടായി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. പുതിയ എട്ട് മെഡിക്കല്‍ കോളജുകള്‍ പ്രഖ്യാപിച്ചു. മഞ്ചേരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങി.
 സംസ്ഥാനം അതിവേഗം കുതിക്കുകയാണ്. കൊച്ചി മെട്രോ, തിരുവനന്തപുരം, കോഴിക്കോട് മോണോ റെയില്‍ പദ്ധതികള്‍, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവയെല്ലാം അതിവേഗം പുരോഗമിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തി വര്‍ധിപ്പിക്കുന്നതിന് നടപടിയായി. സംസ്ഥാനം ഭൂരഹിതരില്ലാത്ത സംസ്ഥാനമാവുന്നു. പൊതുമുതല്‍ നശിപ്പിച്ചും ഭരണ സ്തംഭനമുണ്ടാക്കിയും പിന്നോട്ടുവലിക്കേണ്ട യുഗമല്ല ഇത്. രാജ്യക്ഷേമത്തിനും ജനക്ഷേമത്തിനുമായി സര്‍ക്കാരിനൊപ്പം നില്‍ക്കാനും ക്രിയാത്മകമായ ഇടപെടല്‍ നടത്താനും ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയ താല്‍പ്പര്യങ്ങളിലേക്ക് ജനത്തെ വലിച്ചിഴച്ച് ദുര്‍ഗതി ഉണ്ടാക്കരുത്. സ്നേഹവും സഹിഷ്ണുതയുമാണ് സ്വാതന്ത്ര്യത്തിന്റെ സന്ദേശം. മഹാത്മജിയും പണ്ഡിറ്റ് നെഹ്റുവും അനേകം സമരഭടന്‍മാരും നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും അതുതന്നെയാണെന്നും മന്ത്രി പറഞ്ഞു.   

Wednesday, August 7, 2013

ഈദ് മുബാറക്ക്

ത്യാഗമാണ് ജീവിതം.
സ്നേഹമാണ് സന്ദേശം.
പുണ്യമാസത്തിന്റെ അനുഗ്രഹങ്ങളാണ്
ജന്‍മ സമ്പാദ്യം.
ഇത്തവണത്തെ പെരുന്നാളിന് ഉമ്മയില്ല.
പുണ്യറമസാനില്‍
പതിനേഴാംരാവിന്‍റെ വെള്ളിയില്‍
ഉമ്മ പോയി.
അങ്ങനെയൊരു പുണ്യനാളില്‍
അതുസംഭവിക്കണമെന്നായിരുന്നു ഉമ്മയുടെ
മോഹവും.
പ്രാര്‍ത്ഥനകളിലൂടെയാണ് ആ വേര്‍പാടിന്റെ
വേദനയകറ്റുന്നത്.
എല്ലാവരുടെയും എല്ലാ വേദനകള്‍ക്കുമുള്ള
ആശ്വാസവും പരിഹാരവുമാണ് റമസാനും
പെരുന്നാളും ...
ഈ പുണ്യനിലാവില്‍ എല്ലാവരെയും
അല്ലാഹു അനുഗ്രഹിക്കട്ടെ.
ഈദ് മുബാറക്ക്