സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, November 18, 2014


ചാല മാര്‍ക്കറ്റില്‍ അഗ്നിക്കിരയായ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കും



തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ കത്തി നശിച്ച കടകള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കും. കത്തിനശിച്ച കടകളുള്ള ബ്ലോക്ക് ഒന്നിച്ച് ലാന്റ് പൂളിങ്ങ് വ്യവസ്ഥയില്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി കേരള മുനിസിപ്പല്‍ ബില്‍ഡിങ്ങ് റൂളില്‍ ആവശ്യമായ ഇളവുനല്‍കും. 
  നേരത്തെ കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ കടകള്‍ കത്തിനശിച്ചപ്പോള്‍ നടപ്പാക്കിയ സംവിധാനം ഇവിടെയും പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത്. ചെറിയ കച്ചവടക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ലാന്റ് പൂളിങ്ങ് ഏര്‍പ്പെടുത്തി ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിക്കും. തിരുവനന്തപുരം ഡവലപ്‌മെന്റ് അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നിലവിലെ കടകള്‍ക്ക് പകരം ഈ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ച് കടകളുടെ ഇപ്പോഴത്തെ വിസ്തൃതിക്ക് ആനുപാതികമായ സ്ഥലം കടയുടമകള്‍ക്ക് നല്‍കും. വാഹന പാര്‍ക്കിങ്ങിനും മറ്റും പ്രത്യേകമായ സ്ഥലം കണ്ടെത്തുകയും നഗരസൗന്ദര്യത്തിന്റെ പ്രധാന്യം നല്‍കിയുള്ള രൂപരേഖയില്‍ നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യും. ലാന്റ് പൂളിങ്ങ് നടപ്പാക്കുന്നതിനായി ഈ പ്രദേശത്തെ കടയുടമകള്‍ കൂട്ടായ തീരുമാനം കൈക്കൊണ്ട് സര്‍ക്കാരിനെ അറിയിക്കണം. കത്തിയ കടകള്‍ മാത്രമായി പുനര്‍നിര്‍മ്മാണം സാധിക്കില്ല. അതിനാല്‍ ഇരുനൂറോളം കടകള്‍ വരുന്ന ബ്ലോക്ക് ഒന്നിച്ച് പുതുക്കിപ്പണിയുകയാണ് വേണ്ടത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായും സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യമന്ത്രി വി.എസ്. കിവകുമാറുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. മന്ത്രിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗം 25ന് രാവിലെ ഒമ്പതിന് സെക്രട്ടറിയറ്റില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപാരികള്‍ സന്നദ്ധത അറിയിച്ചാല്‍ ആറുമാസത്തിനകം പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കും.

Tuesday, November 11, 2014

മാധ്യമങ്ങള്‍ കാണാത്ത യത്തീംഖാനകളെ ബിഹാറികള്‍ കണ്ടു

അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനെതിരെ രംഗത്തുവന്നവര്‍ക്കെല്ലാം ബിഹാര്‍ സര്‍ക്കാര്‍ സ്പഷ്ടമായ മറുപടി നല്‍കിയിരിക്കുന്നു. കേരളത്തില്‍ സൗജന്യവിദ്യാഭ്യാസത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികളെ കൊണ്ടുവരുന്നതെന്നും ഇവിടെ പ്രതിഫലേച്ഛയില്ലാതെ താമസ, ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും ബിഹാര്‍ സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
 കഴിഞ്ഞ മേയില്‍ ജാര്‍ഖണ്ഡില്‍നിന്ന്് യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വലിയ കോലാഹലങ്ങള്‍ നാം മറന്നിട്ടില്ല. സിബിഐ അന്വേഷണം നടത്തിക്കിട്ടാന്‍ ചിലര്‍ കാട്ടിക്കൂട്ടിയ നീചമായ പ്രവര്‍ത്തനങ്ങളും കണ്‍മുന്നിലുണ്ട്. കേരളത്തിലെ അനാഥശാലകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇത്തരത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് യത്തീംഖാനാ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് സുപ്രീംകോടതി വ്യക്തമാക്കി. അതിനുപിന്നാലെയാണ് കേരള ഹൈക്കോടതിയില്‍ ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം വന്നിരിക്കുന്നത്. മനുഷ്യക്കടത്തെന്നു പ്രചരിപ്പിച്ചും പേടിപ്പിച്ചും വികൃതമാക്കിയ അന്തരീക്ഷത്തില്‍ കേരളത്തില്‍ വന്ന് അന്വേഷണം നടത്തിയ ബിഹാറിലെ ഉന്നതതല സംഘം യത്തീംഖാനകളില്‍ കുട്ടികള്‍ ജീവിക്കുന്നതുകണ്ട് യഥാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെടുകയാണുണ്ടായത്. കാരണം അവിടുത്തെ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇവിടെ വിശ്വാസത്തിന്റെ ഭാഗമായി യത്തീംഖാനകള്‍ ചെയ്യുന്നത്. രക്ഷിതാക്കളെപ്പോലെതന്നെയുള്ള പരിചരണത്തില്‍ വിദ്യാഭ്യാസവും ഭക്ഷണവും താമസ സൗകര്യവും നല്‍കി ഇവര്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നതായി സംഘത്തിന് ബോധ്യപ്പെട്ടു. അന്യനാട്ടില്‍നിന്ന് വന്ന് ഇവിടുത്തെ ആളുകളുമായും ഉദ്യോഗസ്ഥരുമായും മറ്റും വിശദമായി ചര്‍ച്ചകള്‍ നടത്തിയും യത്തീംഖാനകളിലെ ജീവിതം നേരില്‍ കണ്ടുമാണ് ബിഹാര്‍ സംഘം ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ യത്തീംഖാനകള്‍ കണ്ടുജീവിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ഒളിച്ചുവെച്ചതോ പറയാന്‍ മടിച്ചതോ ആയ കാര്യമാണ് ബിഹാര്‍ സംഘം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അനാഥര്‍ക്ക് വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും വര്‍ഷങ്ങളായി നല്‍കി വരുന്ന അനാഥശാലകളെ മനുഷ്യക്കടത്തുകേന്ദ്രങ്ങളായി ചിത്രീകരിച്ച് അപമാനിക്കുകയാണ് അന്ന് ഇവര്‍ ചെയ്തത്. വിശ്വാസത്തിന്റെ ഭാഗമായി അനാഥരെ സംരക്ഷിക്കുന്നവരെ മനുഷ്യക്കടത്തുകാരെന്നുപറയാന്‍ ചിലര്‍ക്ക് ഒട്ടും മടിയുണ്ടായില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷതന്നെ വേണം. എന്നാല്‍ വലിയ ശരികളെ തെറ്റായി ചിത്രീകരിച്ച് നശിപ്പിക്കരുത്. 'അനാഥരുടെ കഞ്ഞിയില്‍ മണ്ണിടരുത്' എന്ന തലക്കെട്ടില്‍ ഇതേക്കുറിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിലെ മാധ്യമം ദിനപത്രത്തില്‍ ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. ഇതിനെക്കുറിച്ച് കേരളം ആദരിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. കാരണം യത്തീംഖാനകളെക്കുറിച്ച് പറയുന്നത് വര്‍ഗീയമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റെത്. വരികള്‍ക്കിടയില്‍ എന്റെ മതേതര കാഴ്ചപ്പാടുകളെ പോലും ചോദ്യം ചെയ്യാന്‍ തുനിഞ്ഞതില്‍ ഖേദമുണ്ടായിരുന്നു. എന്നാല്‍ വിവാദത്തിന് താല്‍പ്പര്യമില്ലാത്തതിനാല്‍ അന്നും ഇപ്പോഴും എനിക്കതിന് മറുപടിയില്ല. അതേസമയം, ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം കേരള സര്‍ക്കാര്‍ അന്ന് സ്വീകരിച്ച നിലപാട് ശരിവെയ്ക്കുന്നതാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചുപറയുന്നുവെന്നുമാത്രം.

കല്‍പ്പാത്തി സംഗീതോല്‍സവം ഉദ്ഘാടനത്തിനിടെ


കല്‍പ്പാത്തിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം

ദക്ഷിണേന്ത്യയിലെ പ്രധാന ഉല്‍സവമാണ് പാലക്കാട് കല്‍പ്പാത്തി രഥോല്‍സവം. രഥോല്‍സവത്തിന്റെ ഭാഗമായി നടന്ന സംഗീതോല്‍സവം ഉദ്ഘാടനം ചെയ്യാനായി കല്‍പ്പാത്തിയില്‍ ചെന്നപ്പോള്‍ അവിടത്തെ അഗ്രഹാരങ്ങള്‍ സന്ദര്‍ശിച്ചു. എഴുനൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് രാജാവ് ഗോത്ര വര്‍ഗക്കാരിയെ വിവാഹം കഴിച്ചെന്നും നമ്പൂതിരിമാരുടെ ബഹിഷ്‌കരണത്തെ നേരിടാന്‍ പൂജാദി കാര്യങ്ങള്‍ക്കായി തഞ്ചാവൂരില്‍നിന്ന് തമിഴ് ബ്രാഹ്മണരെ കൊണ്ട് താമസിപ്പിച്ചുവെന്നുമാണ് കല്‍പ്പാത്തിയുടെ ഐതീഹ്യം. പാലക്കാട് നഗരസഭാ പരിധിയിലെ കല്‍പ്പാത്തി ഗ്രാമം ഇപ്പോഴും ആ പഴമയുടെ നേര്‍കാഴ്ചതന്നെയാണ്. വീതിയുള്ള മണ്‍ചുമരുകള്‍ക്കിടയില്‍ ഇടനാഴി പോലെയുള്ള അഗ്രഹാരങ്ങള്‍. 1300ല്‍പ്പരം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. തമിഴ് ബ്രാഹ്്മണ സംസ്‌കാരം കൊണ്ടും ആചാരങ്ങള്‍കൊണ്ടും വേറിട്ടുനില്‍ക്കുന്ന ഈ പ്രദേശത്തിന്റെ പൈതൃക സംസ്‌കൃതി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. അതേസമയം പൈതൃക ഗ്രാമമായി സംരക്ഷിച്ചതിന്റെ പേരില്‍ അഗ്രഹാരങ്ങളിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമായി എന്ന ബോധ്യമാണ് ആ സന്ദര്‍ശനം എനിക്കുനല്‍കുന്നത്. അറ്റകുറ്റപ്പണികള്‍ക്കും ചെറുതും വലുതുമായ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒരു ബാത്ത് റൂം നിര്‍മ്മാണം പോലും സാധിക്കാതെ ഇവര്‍ ദുരിതം പേറുന്നു. 

 രാജ്യത്തെ ഉന്നത ഔദ്യോഗിക പദവികളിലുള്ള പലരും ഈ അഗ്രഹാരങ്ങളില്‍ വളര്‍ന്നവരാണ്. ഇവിടുത്തെ താമസക്കാരില്‍ കൂടുതല്‍ പേരും ഉയര്‍ന്ന ജോലിയില്‍നിന്ന് വിരമിച്ചവരുമാണ്. ഈ അഗ്രഹാരങ്ങളിലെ യുവാക്കളെല്ലാം മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നു. അവിടേക്ക് താമസം മാറാന്‍ ഇവിടുത്തെ മുതിര്‍ന്നവര്‍ക്ക് മനസ്സുവരുന്നില്ല. കല്‍പ്പാത്തിക്ക് പുറത്ത് രമ്യഹര്‍മ്മങ്ങള്‍ നിര്‍മ്മിക്കാന്‍ പണമില്ലാഞ്ഞല്ല, ജനിച്ചുവളര്‍ച്ച ദേശത്തിന്റെ സ്വത്വത്തില്‍നിന്ന് പറിച്ചുകളയാനാവാത്ത ബന്ധമാണ് ഇവിടെ ഇവരെ നിലനിര്‍ത്തുന്നത്. ആവാസ വ്യവസ്ഥയുടെ ഈ കൗതുക ഗ്രാമത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടതുണ്ട്. അഗ്രഹാരങ്ങളിലും ഈ ഗ്രാമങ്ങളിലും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വീടുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ ഈ മാസം 20നകം തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിക്കാന്‍ തീരുമാനിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കൂടി പരിധിയില്‍ വരുന്ന പ്രദേശമായതിനാല്‍ ചര്‍ച്ചകളിലൂടെ ഇവിടുത്തെ മറ്റ് പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കൈ എടുക്കും. ഷാഫി പറമ്പില്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ രാജേഷ് തുടങ്ങി ജനപ്രതിനിധികളുമായി സംസാരിച്ച് വേണ്ടത് ചെയ്യാന്‍ ഒപ്പമുണ്ടാവുമെന്ന് ഈ ഗ്രാമത്തിന് ഉറപ്പുനല്‍കുന്നു.



Sunday, November 2, 2014

ഇ വേസ്റ്റ് വാങ്ങാന്‍ ക്ലീന്‍ കേരള കമ്പനി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഇ മാലിന്യങ്ങള്‍ അഞ്ചുരൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്നു. ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ഈ മേഖലയില്‍ പ്രാവീണ്യമുള്ള കമ്പനിയുമായി ധാരണയിലെത്തിയതായി നഗരകാര്യ, ന്യൂനപക്ഷക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. നവംബര്‍ നാലുമുതല്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.
 സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഇ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതനുസരിച്ച് ഓഫീസുകളിലും മറ്റ് ഉപയോഗശൂന്യമായിക്കിടക്കുന്ന ഇ മാലിന്യങ്ങള്‍ കമ്പനിക്ക് കൈമാറാവുന്നതാണ്. സംസ്ഥാനത്തുനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ഹൈദരാബാദില്‍ റീസൈക്ലിങ്ങ് യൂണിറ്റുള്ള പാലക്കാട് എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറും. ഇതിനായുളള ധാരണാപത്രത്തില്‍ ക്ലീന്‍ കേരള കമ്പനി എംഡി കബീര്‍ ബി. ഹാറൂണും എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ ലിമിറ്റഡ് സിഇഒ ജോണ്‍ റോബര്‍ട്ടും ഒപ്പുവെച്ചിട്ടുണ്ട്. 
 കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ടിവി, ഫോട്ടോ കോപ്പിയര്‍, സ്‌കാനര്‍, റേഡിയോ, ടേപ്പ് റെക്കോര്‍ഡര്‍, വാഷിങ്ങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഗ്രെയ്ന്റര്‍, മിക്‌സി, ഇസ്തിരിപ്പെട്ടി  തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം ഇ മാലിന്യത്തില്‍ ഉള്‍പ്പെടും. ഇവ കിലോഗ്രാമിന് അഞ്ചുരൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി വാങ്ങിക്കും. സിഎഫ്എല്‍ ഉള്‍പ്പടെയുള്ള ബള്‍ബുകള്‍, മറ്റ് പ്രകാശിക്കുന്ന ഉല്‍പ്പന്നങ്ങള്‍, സിഡി തുടങ്ങിയവ ഇ മാലിന്യങ്ങള്‍ക്കൊപ്പം കൊണ്ടുവന്നാല്‍ ക്ലീന്‍ കേരള കമ്പനി സൗജന്യമായി ശേഖരിക്കും.  സര്‍ക്കാര്‍ ഓഫീസുകളിലെയും മറ്റ് സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും  മാലിന്യങ്ങള്‍ അതാത് കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് ക്ലീന്‍ കേരള കമ്പനിയെ അറിയിക്കാം. നഗരസഭാ പരിധിയിലുള്ള മാലിന്യങ്ങള്‍ നഗരസഭകളിലെ ഒരു കേന്ദ്രത്തിലോ കോര്‍പ്പറേഷനുകളില്‍ ആവശ്യമെങ്കില്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളിലോ  സൂക്ഷിക്കാവുന്നതാണ്. കുടുംബശ്രീ ഉള്‍പ്പടെയുള്ള ഘടകങ്ങളെ ശേഖരണത്തിനായി നഗരസഭകള്‍ക്ക് ഉപയോഗപ്പെടുത്താം. ഇവിടെനിന്ന് ക്ലീന്‍ കേരള കമ്പനി ഇവ ശേഖരിക്കും. വീടുകളിലെ ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി മൂന്നുമാസത്തില്‍ ഒരിക്കല്‍ ഓരോ തദ്ദേശ സ്ഥാപനത്തിലെയും വിവിധ കേന്ദ്രങ്ങളില്‍ കമ്പനിയുടെ വാഹനമെത്തും. മാലിന്യങ്ങള്‍ കൊണ്ടുവരുന്നവരില്‍നിന്ന് തൂക്കത്തിനനുസരിച്ച് പണം നല്‍കി ഇവ ശേഖരിക്കും. എന്‍ജിനീയറിങ്ങ് കോളജ്, മറ്റ് വിദ്യാഭ്യാസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആറുമാസത്തിലൊരിക്കല്‍ ആവശ്യമെങ്കില്‍ വാഹനം എത്തിക്കാന്‍ സൗകര്യമൊരുക്കും. ഇതിനായി മൊബൈല്‍ ഇ മാലിന്യ ശേഖരണ വാഹനം സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണമായി ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം.
 സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയത്. ഒക്‌ടോബര്‍ രണ്ടുമുതല്‍ സംസ്ഥാനത്തെ നഗരസഭകളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചുവരുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടര്‍ച്ചയായി ശേഖരിക്കുന്ന പദ്ധതിക്കുപിന്നാലെയാണ് ഇ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കമ്പനി നടപടി സ്വീകരിച്ചിരിക്കുന്നത്.















വിശപ്പില്ല, കടമില്ല, പെന്റിങ് ഫയലില്ല പരാതികളില്ലാത്ത നഗരസഭയായി മലപ്പുറം മാതൃക

ലോകത്തെവിടെനിന്നു നോക്കിയാലും ഇനി മുതല്‍ മലപ്പുറം നഗരസഭയെ കാണാം. നഗരസഭാ കാര്യാലയത്തിലെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം ക്യാമറകളുടെ കണ്ണില്‍പ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഓണ്‍ലൈന്‍ ആയി നിരീക്ഷിക്കുന്ന സംവിധാനം നഗരസഭയില്‍ നടപ്പാക്കി മലപ്പുറം ഒരിക്കല്‍ കൂടി മാതൃക കാണിച്ചിരിക്കുകയാണ്. വിശപ്പുരഹിത നഗരസഭ, ഫയലുകള്‍ കെട്ടിക്കിടക്കാത്ത നഗരസഭ, ബാധ്യതയില്ലാത്ത നഗരസഭ തുടങ്ങിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പരാതിരഹിത നഗരസഭയായി മലപ്പുറം മാറിക്കഴിഞ്ഞു. നഗരഭരണം എങ്ങിനെയാവണമെന്ന് ഇതര നഗരസഭകള്‍ക്ക് കാണിക്കുകയാണ് മലപ്പുറം. ഓരോ നേട്ടങ്ങളുടെയും പിന്നില്‍ തീവ്രമായ പരിശ്രമങ്ങളും അധ്വാനവുമുണ്ട്. മലപ്പുറത്തിന്റെ നേട്ടത്തിന് വഴിയൊരുക്കുന്ന നഗരസഭയുടെ സാരഥികള്‍ക്ക് അഭിനന്ദനങ്ങള്‍.