സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, October 23, 2014

വികസനത്തിന് വഴി തെളിക്കാന്‍ പാര്‍ട്ണര്‍ കേരള

വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതിലും നടപ്പാക്കുന്നതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പ്രദേശത്തിന്റെ ആവശ്യങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്നതും മാധ്യമപ്രവര്‍ത്തകരാണ്. മീഡിയകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എത്രയോ പദ്ധതികള്‍ നാടിനുവേണ്ടി നടപ്പാക്കാന്‍ എക്കാലത്തും സര്‍ക്കാരുകള്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പാര്‍ട്ണര്‍ കേരള എന്ന പൊതു-സ്വകാര്യ പങ്കാളിത്ത സമവാക്യം ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമ ശില്‍പ്പശാല നടത്തിയത്. തിരുവനന്തപുരത്തെ സീനിയര്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ ശില്‍പ്പശാലയില്‍ പങ്കാളികളായി.
പുതിയ പദ്ധതി കൊണ്ടുവരുമ്പോള്‍ സമൂഹത്തിനുണ്ടാവുന്ന സംശയങ്ങള്‍, ആശങ്കകള്‍, നിര്‍ദേശങ്ങള്‍ ഇവയെല്ലാം മാധ്യമപ്രവര്‍ത്തകര്‍ പങ്കുവെച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന നഗരസഭകള്‍ക്ക് പുതിയ പദ്ധതി വലിയ ഗുണം ചെയ്യുമെന്ന ആശയത്തിന് സ്വീകാര്യത ലഭിച്ചു. നഗരസഭകളുടെ ഭൂമിയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായി വികസന പദ്ധതികള്‍ രൂപപ്പെടുത്തും. നിശ്ചിത വര്‍ഷത്തിനുശേഷം ഈ ഭൂമിയും നടപ്പാക്കിയ പദ്ധതിയും നഗരസഭയ്ക്ക് സ്വന്തമാവും. സ്വകാര്യ പങ്കാളിത്തം സ്വീകരിക്കുമ്പോള്‍ ജനങ്ങളെ ചൂഷണം ചെയ്യില്ലെന്നും സുതാര്യമാവുമെന്നും ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതില്‍ വിട്ടുവീഴ്ചയില്ല. സേവനങ്ങളുടെ മാനേജ്‌മെന്റാണ് പ്രധാനം. നെടുമ്പാശേരി വിമാനത്താവളംതന്നെയാണ് സുപ്രധാനമായ ഉദാഹരണം. നിക്ഷേപ-ലാഭ അനുപാതത്തില്‍ ലോകത്തുതന്നെ നാലാം സ്ഥാനത്താണ് നെടുമ്പാശേരി വിമാനത്താവളം. ഈ ഭരണരീതി സ്വീകരിക്കാം. മാന്യമായ മാനേജ്‌മെന്റ് ഉറപ്പാക്കിയാല്‍ സംതൃപ്തിയുള്ള സേവനം ജനത്തിന് ലഭിക്കും. നഗരസഭയ്ക്ക് സല്‍പ്പേരും വരുമാനവുമാവും.
അതിവേഗം ഒരു വലിയ നഗരമായി നമ്മുടെ സംസ്ഥാനം മാറുകയാണെന്ന സത്യം ഉള്‍ക്കൊള്ളാതെ ഇനി മുന്നോട്ടുപോകാനാവില്ല. ഇപ്പോള്‍ വരുമാനമുണ്ടാക്കാന്‍ കഴിയാതെ പോയാല്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ഒരിഞ്ചു ഭൂമിപോലും നഗരസഭകളില്‍ ഇല്ലാതെ വരും. മാധ്യമ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞപോലെ 10 കോടിയുടെ പാലത്തിന് 40 കോടിയുടെ ഭൂമി വാങ്ങേണ്ട സ്ഥിതിയുണ്ടായാല്‍ നഗരസഭകള്‍ക്ക് എന്തുചെയ്യാനാവും. വികസന പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. കേന്ദ്രസര്‍ക്കാരും ഈ നയംതന്നെയാണ് പിന്തുടരുന്നത്. നഗരസഭകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പാര്‍ട്ണര്‍ കേരള വഴി കാണിക്കുകതന്നെ ചെയ്യും.

No comments:

Post a Comment

.