സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, November 11, 2014

മാധ്യമങ്ങള്‍ കാണാത്ത യത്തീംഖാനകളെ ബിഹാറികള്‍ കണ്ടു

അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനെതിരെ രംഗത്തുവന്നവര്‍ക്കെല്ലാം ബിഹാര്‍ സര്‍ക്കാര്‍ സ്പഷ്ടമായ മറുപടി നല്‍കിയിരിക്കുന്നു. കേരളത്തില്‍ സൗജന്യവിദ്യാഭ്യാസത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികളെ കൊണ്ടുവരുന്നതെന്നും ഇവിടെ പ്രതിഫലേച്ഛയില്ലാതെ താമസ, ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും ബിഹാര്‍ സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
 കഴിഞ്ഞ മേയില്‍ ജാര്‍ഖണ്ഡില്‍നിന്ന്് യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വലിയ കോലാഹലങ്ങള്‍ നാം മറന്നിട്ടില്ല. സിബിഐ അന്വേഷണം നടത്തിക്കിട്ടാന്‍ ചിലര്‍ കാട്ടിക്കൂട്ടിയ നീചമായ പ്രവര്‍ത്തനങ്ങളും കണ്‍മുന്നിലുണ്ട്. കേരളത്തിലെ അനാഥശാലകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇത്തരത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് യത്തീംഖാനാ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് സുപ്രീംകോടതി വ്യക്തമാക്കി. അതിനുപിന്നാലെയാണ് കേരള ഹൈക്കോടതിയില്‍ ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം വന്നിരിക്കുന്നത്. മനുഷ്യക്കടത്തെന്നു പ്രചരിപ്പിച്ചും പേടിപ്പിച്ചും വികൃതമാക്കിയ അന്തരീക്ഷത്തില്‍ കേരളത്തില്‍ വന്ന് അന്വേഷണം നടത്തിയ ബിഹാറിലെ ഉന്നതതല സംഘം യത്തീംഖാനകളില്‍ കുട്ടികള്‍ ജീവിക്കുന്നതുകണ്ട് യഥാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെടുകയാണുണ്ടായത്. കാരണം അവിടുത്തെ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇവിടെ വിശ്വാസത്തിന്റെ ഭാഗമായി യത്തീംഖാനകള്‍ ചെയ്യുന്നത്. രക്ഷിതാക്കളെപ്പോലെതന്നെയുള്ള പരിചരണത്തില്‍ വിദ്യാഭ്യാസവും ഭക്ഷണവും താമസ സൗകര്യവും നല്‍കി ഇവര്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നതായി സംഘത്തിന് ബോധ്യപ്പെട്ടു. അന്യനാട്ടില്‍നിന്ന് വന്ന് ഇവിടുത്തെ ആളുകളുമായും ഉദ്യോഗസ്ഥരുമായും മറ്റും വിശദമായി ചര്‍ച്ചകള്‍ നടത്തിയും യത്തീംഖാനകളിലെ ജീവിതം നേരില്‍ കണ്ടുമാണ് ബിഹാര്‍ സംഘം ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയത്. കാലങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ യത്തീംഖാനകള്‍ കണ്ടുജീവിച്ച ചില മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ ഒളിച്ചുവെച്ചതോ പറയാന്‍ മടിച്ചതോ ആയ കാര്യമാണ് ബിഹാര്‍ സംഘം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അനാഥര്‍ക്ക് വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും വര്‍ഷങ്ങളായി നല്‍കി വരുന്ന അനാഥശാലകളെ മനുഷ്യക്കടത്തുകേന്ദ്രങ്ങളായി ചിത്രീകരിച്ച് അപമാനിക്കുകയാണ് അന്ന് ഇവര്‍ ചെയ്തത്. വിശ്വാസത്തിന്റെ ഭാഗമായി അനാഥരെ സംരക്ഷിക്കുന്നവരെ മനുഷ്യക്കടത്തുകാരെന്നുപറയാന്‍ ചിലര്‍ക്ക് ഒട്ടും മടിയുണ്ടായില്ല. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷതന്നെ വേണം. എന്നാല്‍ വലിയ ശരികളെ തെറ്റായി ചിത്രീകരിച്ച് നശിപ്പിക്കരുത്. 'അനാഥരുടെ കഞ്ഞിയില്‍ മണ്ണിടരുത്' എന്ന തലക്കെട്ടില്‍ ഇതേക്കുറിച്ച് കഴിഞ്ഞ ജൂണ്‍ എട്ടിലെ മാധ്യമം ദിനപത്രത്തില്‍ ഞാന്‍ ഒരു കുറിപ്പെഴുതിയിരുന്നു. ഇതിനെക്കുറിച്ച് കേരളം ആദരിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. കാരണം യത്തീംഖാനകളെക്കുറിച്ച് പറയുന്നത് വര്‍ഗീയമാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റെത്. വരികള്‍ക്കിടയില്‍ എന്റെ മതേതര കാഴ്ചപ്പാടുകളെ പോലും ചോദ്യം ചെയ്യാന്‍ തുനിഞ്ഞതില്‍ ഖേദമുണ്ടായിരുന്നു. എന്നാല്‍ വിവാദത്തിന് താല്‍പ്പര്യമില്ലാത്തതിനാല്‍ അന്നും ഇപ്പോഴും എനിക്കതിന് മറുപടിയില്ല. അതേസമയം, ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം കേരള സര്‍ക്കാര്‍ അന്ന് സ്വീകരിച്ച നിലപാട് ശരിവെയ്ക്കുന്നതാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചുപറയുന്നുവെന്നുമാത്രം.

No comments:

Post a Comment

.