സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, March 12, 2013

മുനിസിപ്പല്‍ കെട്ടിട നികുതി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

തിരുവനന്തപുരം
അശാസ്ത്രീയമായ നികുതി നിര്‍ണ്ണയ നിര്‍ദേശങ്ങള്‍ ഒഴിവാക്കി 2011ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ചട്ടങ്ങള്‍ നിലവില്‍ വന്നശേഷം ഉടമകള്‍ക്കുണ്ടായ അധിക ബാധ്യതകളും കെട്ടിട ഉടമകള്‍ നല്‍കുന്ന റിട്ടേണ്‍ ഫോറത്തിലെ സങ്കീര്‍ണ്ണതകളും ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയിലാണ് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ഇന്നലെ ഒപ്പുവെച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിലവില്‍ വരും.
 വസ്തുനികുതി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നികുതി ദായകര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോറം അത്യാവശ്യ വിവരങ്ങള്‍മാത്രം ഉള്‍ക്കൊള്ളിച്ച് ലഘൂകരിച്ചു. അനുവദിക്കപ്പെട്ട സമയപരിധിക്കകം വസ്തുനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത കെട്ടിട ഉടമകള്‍ ആദ്യത്തെ 10 ദിവസത്തെ കാലയളവിന് 50 രൂപയും തുടര്‍ന്നുള്ള 30 ദിവസംവരെ 100 രൂപയും പിന്നീട് സമര്‍പ്പിക്കുന്നതുവരെ പ്രതിദിനം 10 രൂപ വീതവുമാണ് പിഴ നല്‍കേണ്ടിയിരുന്നത്. റിട്ടേണ്‍ ഫയല്‍ ചെയ്യാതിരിക്കുക, തെറ്റായി ഫയല്‍ ചെയ്യുക, കാലതാമസം വരുത്തുക തുടങ്ങിയവക്കും പിഴ ഈടാക്കിയിരുന്നു. പുതിയ ഭേദഗതിയില്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കി.
 ചുമരിന്റെ നിര്‍മ്മിതി കണക്കാക്കി നികുതി വര്‍ധന നിശ്ചയിച്ചിരുന്ന രീതിയും ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാത, സംസ്ഥാന പാത, അഞ്ച് മീറ്ററില്‍ കൂടുതല്‍ വീതിയുള്ള റോഡുകള്‍ എന്നിവ പ്രധാന മാര്‍ഗമായുള്ള കെട്ടിടങ്ങള്‍ക്ക് നിലവില്‍ 30 ശതമാനമായിരുന്ന വര്‍ധന 20 ശതമാനമാക്കി കുറച്ചു. കൌണ്‍സില്‍ നിശ്ചയിക്കുന്ന ഒന്നാംതരം റോഡില്‍നിന്ന് പ്രവേശന മാര്‍ഗമുള്ള കെട്ടിടങ്ങള്‍ക്ക് 30 ശതമാനം വര്‍ധന വരുത്തുന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. ഒന്നര മീറ്ററില്‍ കുറവ് വഴി സൌകര്യമുള്ളവര്‍ക്ക് 10 ശതമാനവും പൊതുവഴി സൌകര്യമില്ലാത്തവര്‍ക്ക് ശതമാനവും നികുതിയിളവ് ലഭിക്കും.
 കെട്ടിടത്തിന്റെ ഉപയോഗത്തിന്റെ സ്വഭാവം അനുസരിച്ചുള്ള നികുതി വര്‍ധന ഒഴിവാക്കി. ഉടമ വാടകക്ക് നല്‍കിയിരിക്കുന്ന കെട്ടിടങ്ങളുടെ അധിക വര്‍ധന പുതിയ ഭേദഗതിപ്രകാരം ഉണ്ടാവില്ല. തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍പ്പിടാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ കെട്ടിടത്തിന്റെ വാര്‍ഷിക വസ്തുനികുതി ആദ്യമായി നിര്‍ണ്ണയിക്കുമ്പോഴുള്ള വര്‍ധന കുറഞ്ഞത് നിലവിലുണ്ടായിരുന്നതിന്റെ 25 ശതമാനവും കൂടിയത് 60 ശതമാനവുമായിരിക്കണമെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ വാണിജ്യാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ കെട്ടിടത്തിന്റെ വാര്‍ഷിക വസ്തുനികുതി പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ മുന്‍വര്‍ഷത്തേക്കാള്‍ ഉണ്ടാവുന്ന വര്‍ധന വാര്‍ഷിക വസ്തുനികുതിയുടെ 150 ശതമാനത്തില്‍ അധികമാവാന്‍ പാടില്ലെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. പ്രതിവര്‍ഷം അഞ്ച് ശതമാനം എന്ന തോതില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ 25 ശതമാനത്തില്‍ അധികരിക്കാത്ത വസ്തുനികുതി വര്‍ധിപ്പിക്കാന്‍ നഗരസഭകള്‍ക്ക് അധികാരം നല്‍കും.
 വാണിജ്യാവശ്യത്തിനോ ഓഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹുനില കെട്ടിടത്തിന്റെ കാര്യത്തില്‍ ഭൂനിരപ്പിലെ നിലയുടെ മുകളിലുള്ള നിലക്ക് ആദ്യത്തെ നിലയിലെ വസ്തുനികുതിയുടെ അഞ്ച് ശതമാനം, രണ്ടാംനിലക്ക് കണക്കാക്കിയ വസ്തുനികുതിയുടെ 10 ശതമാനം, മൂന്നാംനിലക്ക് 15 ശതമാനം, നാലാംനിലക്ക് 20 ശതമാനം, അഞ്ചാംനിലക്ക് 5 ശതമാനം ആറാംനിലമുതല്‍ ഓരോ നിലക്കും വാര്‍ഷിക വസ്തുനികുതിയുടെ 25 ശതമാനം എന്ന തോതില്‍ ഇളവ് അനുവദിക്കും.
 വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്ന് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് 2011 ജനുവരിയില്‍ കൊണ്ടുവന്ന ചട്ടങ്ങളില്‍ ഇപ്പോള്‍ ഭേദഗതി വരുത്തുന്നത്. 1994നുശേഷം കേരളത്തിലെ നഗരസഭകളില്‍ വസ്തുനികുതി പുനര്‍നിര്‍ണ്ണയം നടത്തിയിട്ടില്ല. നഗരസഭകളില്‍ വസ്തുനികുതിയില്‍നിന്നുള്ള തനത് വരുമാനത്തില്‍ ഇതുമൂലം കാര്യമായ കുറവുണ്ടായി. കെട്ടിട ഉടമകള്‍ക്ക് ഭാരമാവാത്ത വിധം നഗരസഭകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പുതിയ ചട്ടഭേദഗതിയിലൂടെ കഴിയും.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do

No comments:

Post a Comment

.