സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, March 20, 2013

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സബ്മിഷനുള്ള മറുപടി

1999ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിക്കൊണ്ട് മുന്‍സര്‍ക്കാര്‍ 16.02.2009ന് ഒരു വിജ്ഞാപനം പുറപ്പെടുവിക്കുകയുണ്ടായി. നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടവരുമായോ വിദഗ്ധരുമായോ ശരിയായ രീതിയില്‍ ആലോചിക്കാതെ പുറപ്പെടുവിച്ച ഈ ഭേദഗതി വ്യാപകമായ പരാതികള്‍ക്കിടയാക്കി. ഇതേ തുടര്‍ന്ന് പ്രസ്തുത ചട്ടങ്ങളില്‍ 2010ല്‍ വീണ്ടും ഭേദഗതി വരുത്തുകയുണ്ടായി. ചട്ടങ്ങളില്‍ നിരവധി തവണ മാറ്റങ്ങള്‍ വരുത്തിയ ശേഷവും പരാതികള്‍ കുറഞ്ഞില്ലെന്ന് മാത്രമല്ല, വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്തു.
 കെട്ടിട നിര്‍മ്മാണ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമായതോടെ നിര്‍മ്മാണ മേഖല സ്തംഭിച്ച സാഹചര്യമുണ്ടായി. പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരുടെ ഈ മേഖലയിലെ നിക്ഷേപം ഗണ്യമായി കുറഞ്ഞു. ഫ്ലാറ്റുകളുടെയും വീടുകളുടെയും നിര്‍മ്മാണത്തിലുണ്ടായ വന്‍കുറവ് തൊഴിലവസരങ്ങള്‍ കുറച്ചു. നിര്‍മ്മാണ മേഖലയിലെ ഈ മാന്ദ്യം കുറഞ്ഞ കാലം കൊണ്ട് ഫ്ലാറ്റുകളുടെ വില കുതിച്ചുയരാനിടയാക്കി. സാധാരണക്കാരന് താങ്ങാനാവാത്ത സ്ഥിതിവിശേഷമാണ് ഇതുമൂലം ഉണ്ടായത്. മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പെര്‍മിറ്റ് ഫീ ഇനത്തിലും വസ്തു നികുതി ഇനത്തിലും ലഭിക്കേണ്ട തുകയില്‍ കാര്യമായ കുറവുവരുകയും ഇത് വികസന പ്രക്രിയയെ ബാധിക്കുകയും ചെയ്തു.
 ഫ്ലാറ്റുകളുടെ നിര്‍മ്മാണത്തില്‍ കുറവ് വന്നതുമൂലം കേന്ദ്രീകൃതമായ ജനവാസം കുറഞ്ഞു. ഗ്രാമങ്ങളില്‍ കെട്ടിട നിര്‍മ്മാതാക്കള്‍ വില്ലകളുടെ നിര്‍മ്മാണത്തിനായി പ്രകൃതിദത്തമായ കുന്നുകള്‍ അനധികൃതമായി നിരത്തുന്നതിനും ജലസ്രോതസ്സുകളും കൃഷി ഭൂമികളും നികത്തുന്നതിനും വഴിയൊരുക്കി.
 2009ലെയും 2010ലെയും ഭേദഗതി ചട്ടങ്ങളിലെ ഗുണപരമായ വ്യവസ്ഥകള്‍ നിലനിര്‍ത്തിയും അനാവശ്യവും സങ്കീര്‍ണ്ണവുമായ ചില വ്യവസ്ഥകള്‍ ഒഴിവാക്കിയുമാണ് ഇപ്പോള്‍ ചട്ടങ്ങള്‍ ഭേദഗതി വരുത്തിയിട്ടുള്ളത്. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഭവന പദ്ധതികള്‍ക്ക് കൂടുതല്‍ എഫ്എആര്‍ അനുവദിച്ചും പൊതുആവശ്യത്തിന് ഭൂമി നല്‍കുന്നവര്‍ക്ക് ഇളവുകള്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്തുമാണ് പുതിയ ഭേദഗതികള്‍ വരുത്തിയിട്ടുള്ളത്. സേഫ്റ്റി, സെക്യൂരിറ്റി എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെയും പാര്‍ക്കിങ്ങ് സൌകര്യം വര്‍ധിപ്പിച്ചും വരുത്തിയ ഭേദഗതികള്‍മൂലം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഏറെ സുതാര്യമാവുകയും സാധാരണക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 

No comments:

Post a Comment

.