സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, June 3, 2013

കോഴിക്കോട് നഗര വികസനത്തിന് അഞ്ച് പദ്ധതികള്‍ ഉടന്‍


കോഴിക്കോട്
നഗരസഭകളുടെ ആസ്തി വര്‍ധിപ്പിക്കാനായി നഗരകാര്യവകുപ്പ് നടത്തുന്ന നിക്ഷേപക സംഗമത്തില്‍ കോഴിക്കോട്ടുനിന്ന് അഞ്ച്പദ്ധതികള്‍ അവതരിപ്പിക്കും. പാളയം ബസ്‌ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ്, മീഞ്ചന്ത ബസ്‌ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ്, മെഡിക്കല്‍ കോളേജ് ബസ് ടെര്‍മിനല്‍, കുറ്റിച്ചിറയില്‍ മ്യൂസിക് ഫൗണ്ടന്‍, തളി ക്ഷേത്രവും പരിസരവും മോഡിപിടിപ്പിക്കല്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍. വേങ്ങേരി മാര്‍ക്കറ്റ് നവീകരണത്തിന് പദ്ധതികള്‍ ഒരുക്കും. മലബാറിന്റെ കേന്ദ്രബിന്ദുവായ കോഴിക്കോട് നഗരം മാതൃകാ നഗരമായി വികസിപ്പിക്കേണ്ടതുണ്ടെന്ന് കോഴിക്കോട് റസ്റ്റ് ഹൌസില്‍ വിളിച്ചുചേര്‍ത്ത ഉന്നത തല യോഗം ഉദ്ഘാടനം ചെയ്ത് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. സ്ഥലപരിമിതിയും സൌകര്യങ്ങളുടെ കുറവും കോഴിക്കോട് നഗരം നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇത് പരമാവധി ഒഴിവാക്കണം. പാളയം ബസ് സ്റ്റാന്റ് പൊളിച്ചുമാറ്റി ആധുനിക രീതിയില്‍ നിര്‍മ്മിക്കണം. പുതിയ കാലത്തിനൊപ്പം കോഴിക്കോട് സഞ്ചരിക്കണം. ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച ചെയ്യാനാവില്ല. എന്നാല്‍ മുന്‍ഗണനാ ക്രമത്തില്‍ പദ്ധതികള്‍ നടപ്പാക്കണം. കൂട്ടായ്മയിലൂടെ ഇക്കാര്യം നേടിയെടുക്കാനാവുമെന്നും നഗരകാര്യവകുപ്പ് നടത്തുന്ന നിക്ഷേപ സംഗമങ്ങള്‍ നഗരസഭകളുടെ വരുമാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.പി.പി.പി. അടിസ്ഥാനത്തിലാണ് പദ്ധതികള്‍ നടപ്പാക്കുക. ആഗസ്ത് 17-ന് കൊച്ചിയിലാണ് നിക്ഷേപകസംഗമം.സംസ്ഥാനത്ത് 2000 കോടിയുടെ നിക്ഷേപം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ രണ്ടാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം യോഗത്തില്‍ അറിയിച്ചു. ഇതിനുശേഷം പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ ആരായുമെന്നും അവര്‍ പറഞ്ഞു.നല്ല ഡ്രെയിനേജ് സംവിധാനം നഗരത്തില്‍ അത്യാവശ്യമാണെന്ന് യോഗത്തില്‍ സംസാരിച്ച എം.കെ.രാഘവന്‍ എം.പി. പറഞ്ഞു. ദേശീയപാതകളുമായി ബന്ധിപ്പിച്ച് ബസ് ടെര്‍മിനലുകള്‍ നിര്‍മിച്ചാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാവും. കോട്ടൂളി തണ്ണീര്‍ത്തടവും കനോലി കനാലും ശുചീകരിച്ച് സൗന്ദര്യവത്കരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
തളി, ജൈനക്ഷേത്രം, കുറ്റിച്ചിറ എന്നിവയെ ബന്ധിപ്പിച്ച് ഹെറിറ്റേജ് വാക്കിനുള്ള പദ്ധതി തയ്യാറാക്കണമെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. വേങ്ങേരി മാര്‍ക്കറ്റുള്ള സ്ഥലം അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ ആക്കുന്നതിനുള്ള സാധ്യത തേടണം. സൈബര്‍ പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മന്ത്രി എം.കെ. മുനീര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ., കളക്ടര്‍ സി.എ. ലത, ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുള്‍ ലത്തീഫ്, കെ.സി.അബു, ഉമ്മര്‍ പാണ്ടികശാല, എം.ടി. പത്മ, മനയത്ത് ചന്ദ്രന്‍, കെ.മൊയ്തീന്‍കോയ, എന്‍.സി. അബൂബക്കര്‍, പി.ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു.


http://www.mathrubhumi.com/kozhikode/news/2316216-local_news-Kozhikode-%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E2%80%8C.html

1 comment:

  1. nagaram kooduthal jeevithavyamaakkaanulla udf govt.nte udyamangalkku sarva vidha vijayavum nerunnu

    ReplyDelete

.